Wednesday, December 7, 2011

അരുളുള്ളവനാണു ജീവി




അവനിവാഴ്വിൻ  തലപ്പത്തിരിപ്പവൻ
അധിനിവേശം മഹാമന്ത്രമാക്കിയോൻ
അലിവിന്നാധാരമില്ലെങ്കിലെങ്ങനെ
മനുജനായ്ക്കാലമോർക്കുവതെപ്പൊഴും!

പിഴകളെണ്ണിത്തിരിക്കുവാനൊക്കൊലാ
ഹിതമതോടെയുമല്ലാതെയും ദിനം
ഹൃദയമൊന്നിൽ പിഴാബോധമേശിയാൽ
അതുവരേയ്ക്കുള്ള പാപമോ ശൂന്യമായ്!

വിടജപങ്ങൾ കലികാലകേളികൾ
ചകിതമാനസത്തേങ്ങലിന്നൊച്ചകൾ
അണു പിളർന്നും മഹാമാരി തൂകിയും
സഹജജീവിതം താറുമാറാക്കുവോർ!

ഹൃദയമുള്ളിൽ വിഷപ്പാമ്പൊളിച്ചവർ
പുണരുമെങ്കിലും കത്തിയാഴ്ത്തുന്നവർ
ഗുരുവചസ്സിന്റെ ഗംഗ തൊടാത്തവർ
വികടലോകം ഭരിച്ചു മുടിപ്പവർ!

ഇനിയുമേറെ വൈകീടൊല്ലേ കൂട്ടരേ
ഹൃദയജാലകം മെല്ലെത്തുറന്നിടൂ
തരളമാമെന്റെ ഗുരുദേവഗീതികൾ
അമൃതമായ് നിന്റെ ഹൃദയത്തിലൂറട്ടെ!

മധുകണമുണ്ടുറങ്ങാതെ വണ്ടേ നീ
മതിവരും വരെ പാടിനടക്കുക
മഹിതമാനസ ഗീതങ്ങളായെന്റെ
മനിതസ്നേഹിയാം ഗുരുവിന്‍ കരുണകൾ!

(2007 ജനുവരിയിൽ 74-)മതു ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച്
വർക്കല    ശിവഗിരി  മഠത്തിൽ അഖില കേരളാടിസ്ഥാനത്തിൽ നടന്ന കവിതാരചനാമത്സരത്തിൽ സ്വർണ മെഡൽ നേടിയ രചന.)

No comments: