Saturday, October 4, 2008

സമര്‍പ്പിക്കട്ടെ ഞാന്‍

ബോറനായ എന്നെ ബ്ലോഗനാക്കിയ

പ്രിയപ്പെട്ട രഘുഭയ്യയ്ക്ക്

പതിവ്

കടലില്‍ വീണു
ഒരു സ്വപ്നവും മരിച്ചിട്ടില്ല-
മുങ്ങിമരിച്ചവരുടെ പുറത്തിരുന്നു
അവ ഓരോന്നായി കരയ്ക്കെത്തുകയാണു പതിവ്!

മൃണ്‍മയകവിതകള്‍


ഉറക്കപ്പിച്ച്
ഉറക്കത്തില്‍ മാന്താതിരിക്കാനാണ്
അവളുടെ നഖം വെട്ടിക്കളഞ്ഞത്;
ഇപ്പോളവള്‍ എന്‍റെ മുതുകില്‍
‍പല്ലുകളാഴ്ത്തുന്നു!
പ്രണയപേക്കോലം
പ്രണയിച്ചു തുടങ്ങിയപ്പോള്‍
ഞാനവള്‍ക്കൊരു വിളക്കുകെട്ട്
ഇപ്പോള്‍
‍വയല്‍ക്കരയിലെ നോക്കുകുത്തി!
ചൂണ്ട
ചുംബിച്ചു മടുത്തപ്പോള്‍
പുണര്‍ന്നു പോയതാണിപ്പൊഴും
വേര്‍പെടാനാവാതെ....
വ്യഥയും വിതയും
വ്യഥയിലാണെന്‍റെ
വിത-കവിത!
നാണ-ക്കേട്
നാഭിച്ചുഴിയില്‍ മുങ്ങിമരിപ്പതു
നാണക്കേടല്ലോ!
ഫസ്റ്റ്നൈറ്റ്
പാലുമായ് പടികയറവേ
നടയില്‍ തലയിടിച്ചതവള്‍ക്ക്;
ഇപ്പോള്‍ എപ്പോഴും
തലകുനിച്ചിരിക്കുന്നത് ഞാനും!
മൃണ്മയം
ഭൂമിയുടെ വേരുകള്‍
മേലേയ്ക്കാണ്;
അവയിലാണല്ലോ സ്വപ്നങ്ങള്‍
പൂക്കളായ് വിടരുന്നതും,പിന്നെ
മെല്ലെ കൊഴിയുന്നതും!





Friday, October 3, 2008

പ്രണയബാധിതം


ഇനിയിറങ്ങുകെന്‍ പ്രണയക്കാട്ടുതീ
പടര്‍ന്നൊഴുകുമീ ഹരിതഭൂമികള്‍
‍വ്രണിതമെങ്കിലും തണുവുറഞ്ഞൊരെന്‍
വിരല്‍ത്തലപ്പിലായ് പിടിച്ചുകൊള്ളുക!
വിരഹകല്‍ച്ചരല്‍മുന മുറിപ്പാടായ്
തരളപാദങ്ങള്‍ തീന്ടൊലാ
നിറഞ്ഞൊഴുകുന്ന കണ്‍കള്‍ നീലിമ-
പ്പെരുമഴയായ് പൊഴിയൊലാ!

മുറുകെയെങ്കിലും മൃദുലമായ് നെഞ്ഞില്‍
മതിവരാതെ ഞാന്‍ ചേര്‍ത്തതാം
അരിയ നിന്‍വിരല്‍മുന മുറിച്ചതാം
തപിതമെന്‍മനമുടഞ്ഞിതാ!
ചമതയായി ഞാന്‍ എരിഞ്ഞടങ്ങണം
അതിനു മുന്നേ നീയിറങ്ങുക!