Saturday, October 4, 2008

സമര്‍പ്പിക്കട്ടെ ഞാന്‍

ബോറനായ എന്നെ ബ്ലോഗനാക്കിയ

പ്രിയപ്പെട്ട രഘുഭയ്യയ്ക്ക്

പതിവ്

കടലില്‍ വീണു
ഒരു സ്വപ്നവും മരിച്ചിട്ടില്ല-
മുങ്ങിമരിച്ചവരുടെ പുറത്തിരുന്നു
അവ ഓരോന്നായി കരയ്ക്കെത്തുകയാണു പതിവ്!

മൃണ്‍മയകവിതകള്‍


ഉറക്കപ്പിച്ച്
ഉറക്കത്തില്‍ മാന്താതിരിക്കാനാണ്
അവളുടെ നഖം വെട്ടിക്കളഞ്ഞത്;
ഇപ്പോളവള്‍ എന്‍റെ മുതുകില്‍
‍പല്ലുകളാഴ്ത്തുന്നു!
പ്രണയപേക്കോലം
പ്രണയിച്ചു തുടങ്ങിയപ്പോള്‍
ഞാനവള്‍ക്കൊരു വിളക്കുകെട്ട്
ഇപ്പോള്‍
‍വയല്‍ക്കരയിലെ നോക്കുകുത്തി!
ചൂണ്ട
ചുംബിച്ചു മടുത്തപ്പോള്‍
പുണര്‍ന്നു പോയതാണിപ്പൊഴും
വേര്‍പെടാനാവാതെ....
വ്യഥയും വിതയും
വ്യഥയിലാണെന്‍റെ
വിത-കവിത!
നാണ-ക്കേട്
നാഭിച്ചുഴിയില്‍ മുങ്ങിമരിപ്പതു
നാണക്കേടല്ലോ!
ഫസ്റ്റ്നൈറ്റ്
പാലുമായ് പടികയറവേ
നടയില്‍ തലയിടിച്ചതവള്‍ക്ക്;
ഇപ്പോള്‍ എപ്പോഴും
തലകുനിച്ചിരിക്കുന്നത് ഞാനും!
മൃണ്മയം
ഭൂമിയുടെ വേരുകള്‍
മേലേയ്ക്കാണ്;
അവയിലാണല്ലോ സ്വപ്നങ്ങള്‍
പൂക്കളായ് വിടരുന്നതും,പിന്നെ
മെല്ലെ കൊഴിയുന്നതും!





Friday, October 3, 2008

പ്രണയബാധിതം


ഇനിയിറങ്ങുകെന്‍ പ്രണയക്കാട്ടുതീ
പടര്‍ന്നൊഴുകുമീ ഹരിതഭൂമികള്‍
‍വ്രണിതമെങ്കിലും തണുവുറഞ്ഞൊരെന്‍
വിരല്‍ത്തലപ്പിലായ് പിടിച്ചുകൊള്ളുക!
വിരഹകല്‍ച്ചരല്‍മുന മുറിപ്പാടായ്
തരളപാദങ്ങള്‍ തീന്ടൊലാ
നിറഞ്ഞൊഴുകുന്ന കണ്‍കള്‍ നീലിമ-
പ്പെരുമഴയായ് പൊഴിയൊലാ!

മുറുകെയെങ്കിലും മൃദുലമായ് നെഞ്ഞില്‍
മതിവരാതെ ഞാന്‍ ചേര്‍ത്തതാം
അരിയ നിന്‍വിരല്‍മുന മുറിച്ചതാം
തപിതമെന്‍മനമുടഞ്ഞിതാ!
ചമതയായി ഞാന്‍ എരിഞ്ഞടങ്ങണം
അതിനു മുന്നേ നീയിറങ്ങുക!

Wednesday, July 9, 2008

മഴവരമ്പ്
















ഇവിടെ തോരാതെ മിഴിക്കനല്‍മഴ-
ഉലഞ്ഞ കാര്‍മുടിച്ചുരുളഴിച്ചിട്ടു
പകലും രാവിലും ഇടതടവില്ലാ-
മാനത്തൊരുമ്പെട്ടോളവള്‍
ഇടിത്തെറി,മിന്നല്‍പ്പിണര്‍-
പിരാക്കുമായ് ഉറഞ്ഞുതുള്ളുന്നു!

ഒരു ചുവടിന്‍റ്റെ തലയ്ക്കല്‍ നീയെരി-
ക്കനല്‍ക്കിടങ്ങില്‍ നിന്നുരുകി വീഴുമ്പോള്‍
ചിരി വരുന്നെനിക്കിതു പതിവല്ലേ-
മഴവെയിലുകള്‍ക്കിടയിലായ് നമ്മള്‍
നനഞ്ഞു നിന്നതും വിയര്‍ത്തുപോയതും!






ഞാന്‍ എഴുതാതിരിക്കുമ്പോള്‍


കവിതേ നീ നിന്ടെ ചെലവിനായ് നിത്യം
വഴികള്‍ തേടുവതെങ്ങിനെ-ഞാന്‍ നിന്നെ
തിരിഞ്ഞു നോക്കാതിരിക്കുമ്പോള്‍!

വഴിയിലെപ്പോഴൊ ചതിക്കുരുക്കാലെന്‍
പദത്തെ ബന്ധിച്ച ജീവിത-
ത്തെറിച്ച പെണ്ണിന്ടെ കൂടെ ഞാന്‍
നടന്നും കാല്‍തൊടാതിഴഞ്ഞും നീങ്ങവേ
നിനച്ചുപോയി ഞാന്‍ നിനക്കു തന്നതാം
വിശുദ്ധ വാഗ്ദാന ശ്ര്യംഖല!

കഴിഞ്ഞു കൂടുന്നതെങ്ങിനെ ഞാന്‍ നിന്നെ
തിരിഞ്ഞു നോക്കാതിരിക്കവേ!
ഒളിച്ചു വന്നിടും നിനച്ചിരിക്കാതെ നിന്‍
മടിത്തടം തന്നില്‍ നാളെ ഞാന്‍!

മിന്നലിന്


പുറത്തേ ജനലിന്‍ചില്ലിന്‍റ്റെ മേല്‍തട്ടി
വിളിച്ചുകൊണ്‍ടേയിരിയ്ക്കുമീ
കുരുത്തംകെട്ടതാംമിന്നല്‍പണ്ടാരമേ
നിനക്കു ഞാന്‍ നന്ദി ചൊല്ലുന്നേ!
അടച്ചുവച്ച കമ്പ്യുട്ടര്‍ തുറക്കുവാന്‍
അതില്‍ വിരിച്ചിട്ട "വല"യില്‍ വീഴുവാന്‍
കഴിയുന്നേയില്ല മഴക്കുറുമ്പിനാല്‍!